യാത്ര സ്വത്വാന്വേഷണമാകുമ്പോള്‍
സൂര്യപ്രകാശം നിറഞ്ഞൊഴുകുന്ന, പച്ചപ്പാര്‍ന്ന ഏതോ ഒരു പ്രദേശം ഞാന്‍ ഭാവനയില്‍ കാണാറുണ്ട്, ചിലപ്പോഴൊക്കെ. മണ്‍സൂണ്‍ കഴിഞ്ഞ് വരുന്ന പ്രസന്നമായ സൂര്യരശ്മികള്‍, എവിടെ നിന്നെന്നറിയാതെ പെട്ടെന്നു പ്രത്യക്ഷമാകുന്ന തുമ്പികള്‍, തൊട്ടാവാടിപ്പൂക്കള്‍, നീണ്ട നീണ്ട പുല്‍നാമ്പുകള്‍ ഇതൊക്കെയുള്ള ഒരു സ്ഥലം. അവിടെ എങ്ങനെയെങ്കിലും എത്തിച്ചേര്‍ന്നാല്‍ പിന്നെ ഒന്നും ഭയപ്പെടാനില്ല, ജീവിതം പിന്നെ എന്നും സമാധാനപൂര്‍ണമായിരിക്കും എന്നൊക്കെ ഇടയ്ക്ക് തോന്നാറുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ കടന്നു വരുന്ന, പിന്നീടാലോചിക്കുമ്പോള്‍ അസംബന്ധമെന്നു തോന്നുന്ന ചിന്തകള്‍. മറ്റു ചിലപ്പോള്‍ തോന്നും, മറ്റെല്ലാ ആഗ്രഹങ്ങളുടെയും അത്യാഗ്രഹങ്ങളുടെയും ഒക്കെ മുകളില്‍ ഇങ്ങനെ ചില നിഷ്കളങ്കമായ ഭ്രാന്തന്‍ സ്വപ്നങ്ങളുള്ളതു കൊണ്ടാണ് ജീവിതം തന്നെ മുന്നോട്ട് പോകുന്നതെന്ന്. എല്ലാ നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കാമ്പിലുള്ള അര്‍ത്ഥശൂന്യത, ചിതലരിക്കുന്നതു പോലെ പതിയെ പതിയെ ബോധത്തെ കാര്‍ന്നു തിന്നാതെ കാക്കുന്നത് ഇങ്ങനെ ചില പ്രതീക്ഷകളാണെന്നും. എന്റെ ഇടത്തെ പറ്റിയുള്ള പ്രതീക്ഷകള്‍.

ഇത് എനിക്ക് മാത്രമുള്ള ഭ്രാന്താണോ എന്നറിയില്ല. എല്ലാ ആവലാതികളും ആധികളും എന്തിനെന്നറിയാത്ത നെട്ടോട്ടങ്ങളും എല്ലാം വലിച്ചെറിഞ്ഞ് കാറ്റില്‍ പെട്ട അപ്പൂപ്പന്‍ താടി പോലെ എങ്ങോട്ടെങ്കിലുമൊക്കെ പാറിപ്പോകാന്‍ നിങ്ങള്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ബന്ധങ്ങളോ ബന്ധനങ്ങളോ ഇല്ലാതെ, കാര്യ കാരണങ്ങളൊന്നുമില്ലാതെ സന്തോഷം നല്‍കുന്ന ഏതോ ഒരിടത്തേക്ക് പോകാന്‍? ഒരിക്കലെങ്കിലും? ഉണ്ടെങ്കില്‍ തീര്‍ച്ചയായും കാണേണ്ട സിനിമയാണ് ടോണി ഗാറ്റ്ലിഫിന്റെ ''എക്സില്‍സ്''.
രണ്ടു പേര്‍, ഒരാണും പെണ്ണും (സാനോയും നൈമയും), ജീവിതത്തിന്റെ എല്ലാ തിരക്കുകളും വ്യാകുലതകളും ഉപേക്ഷിച്ച് പ്രത്യേകിച്ച് യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ ഒരു യാത്ര തിരിക്കുന്നു, തങ്ങളുടെ ജന്മദേശമായ അള്‍ജീരിയയിലേക്ക്. രണ്ടുപേരുടെയും കുടുംബങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫ്രാന്‍സിലേക്ക് കുടിയേറിയതാണ്.അള്‍ജീരിയയില്‍ അവരെക്കാത്ത് ബന്ധുക്കളോ സുഹ്രുത്തുക്കളോ ഇല്ല. ഉള്ളത് മുന്നേ കടന്നു പോയ തലമുറയുടെ കുഴിമാടങ്ങള്‍ മാത്രം. അവര്‍ക്ക് അവിടെയെത്താന്‍ ആകെ കൈമുതലായുള്ളത് സ്വദേശത്തെത്താനുള്ള ആഗ്രഹവും പിന്നെ നിലയ്കാത്ത സംഗീതവുമാണ്.

സിനിമയിലെ മുഖ്യകഥാപാത്രം യാത്രയാണ്. മായാജാലമെന്ന പോലെ ചുരുള്‍ നിവര്‍ന്ന് മുന്നോട്ടൊഴുകുന്ന പാതയിലൂടെ നീണ്ട് നീണ്ട് പോകുന്ന യാത്ര. വിവിധതരം ഭൂപ്രദേശങ്ങള്‍, ആളുകള്‍, സംസ്കാരങ്ങള്‍ എന്നിവയിലൂടെ തട്ടിത്തെറിച്ച് അവര്‍ കടന്നു പോകുന്നു. കാട്, മരുഭൂമി, പട്ടണം, ഗ്രാമം, ലേബര്‍ക്യാമ്പുകള്‍, പഴത്തോട്ടങ്ങള്‍, ജിപ്സിക്കൂടാരങ്ങള്‍ എന്നിങ്ങനെ ഒരുപാടിടങ്ങളിലൂടെ, സ്വച്ഛന്ദമായും കലുഷിതമായും അവരുടെ യാത്ര തുടരുന്നു. പലപ്പോഴും അവര്‍ക്ക് വഴിതെറ്റുന്നു. അങ്ങനെ അവര്‍ സ്പെയിനിലും അവിടെ നിന്ന് മൊറോക്കോയിലുമെത്തുന്നു. അവിടെ ഒരു തദ്ദേശീയനായ ഒരാളെ കൈക്കൂലി കൊടുത്ത് അവര്‍ അള്‍ജേരിയയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നു. അയാള്‍ അവരെ അതിര്‍ത്തിയില്‍ കൊണ്ടാക്കിയിട്ട് പറയുന്നു "അതാ ആ കാണുന്ന പനയ്ക്കപ്പുറം അള്‍ജീരിയയാണ്". എത്ര ലളിതം... രാഷ്ട്രീയവും ഭൂകമ്പവും തകര്‍ത്ത അള്‍ജീരിയയിലൂടെയാണ് പിന്നീടവരുടെ യാത്ര.

യാത്ര പ്രമേയമായ പല സിനിമകളും കണ്ടിട്ടുണ്ട്, 'ഭ്രമരം' ഉള്‍പ്പടെ. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സിനിമകള്‍ എടുത്താല്‍ അധികവും ഗാറ്റ്ലിഫിന്റെ സിനിമകളായിരിക്കും. അവയില്‍ത്തന്നെ പ്രമേയപരമായും കൈകാര്യം ചെയ്തിരിക്കുന്ന രീതി കൊണ്ടും ഏറ്റവും മികച്ചു നില്‍ക്കുന്നു ഈ സിനിമ.സംവിധായകന്റെ ആത്മകഥാംശങ്ങള്‍ ഉള്ളതു കൊണ്ടായിരിക്കാം ഇത്രയും തീക്ഷ്ണാനുഭവങ്ങള്‍ ഇതിനു പങ്കുവയ്ക്കാന്‍ കഴിയുന്നത്. അള്‍ജീരിയക്കാരനായ ഗാറ്റ്ലിഫ് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നത് ഈ സിനിമ എടുക്കുവാനായാണ്. സാനോ ഒരു പരിധിവരെ സംവിധായകന്റെ പ്രതിരൂപമാകുന്നതും ഇക്കാരണത്താലാണ്.

പ്രവാസം ഒരു പ്രവാഹം പോലെയാണെന്നു തോന്നുന്നു. ഒരിയ്ക്കല്‍ ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നെ നിലയ്ക്കാത്ത പ്രവാഹം. പ്രവാസി സ്വദേശത്തെത്തിയാലും പ്രവാസത്തിന്റെ സ്വത്വാംശങ്ങള്‍ കുടഞ്ഞു കളയുക എളുപ്പമല്ല എന്നാണനുഭവം. പരിസരങ്ങളുടെ അന്യത എല്ലായിടത്തും പ്രവാസിയെ പിന്തുടരുന്നു. സാനോയുടെ കുടുംബം അള്‍ജീരിയയിലെ ഫ്രഞ്ച് കൊളോണിയലിസ്റ്റുകളായിരുന്നു (pieds noirs). അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരത്തിനിടെ ഫ്രാന്‍സിലേക്ക് രക്ഷപെടുമ്പോളുണ്ടാകുന്ന അപകടത്തില്‍ അവന് മാതാപിതാക്കളെ നഷ്ടമാകുന്നു. നൈമയാകട്ടെ ഫ്രാന്‍സിലെ ഒരു അള്‍ജീരിയന്‍ കുടിയേറ്റ കുടുംബത്തില്‍ പിറന്നവളാണ്. വ്യക്തമായ വംശീയാതിരുകള്‍ നിലനില്‍ക്കുന്ന ഫ്രഞ്ച് സമൂഹത്തില്‍ ഇരുവരും അന്യരായി തുടരുന്നു. ഫ്രഞ്ച് പരിസരങ്ങളുടെ അന്യഭാവമാണ് ഇവരെ അള്‍ജീരിയയിലേക്ക് വലിച്ചടുപ്പിക്കുന്നത്. എന്നാല്‍ അവരെത്തിപ്പെടുന്ന ഇടവും അവര്‍ക്ക് അപരിചിതമാണ്. സാനോയെ സംബന്ധിച്ചിടത്തോളം അവന്റെ പഴയ വീട്ടിലെ ചുവര്‍ചിത്രങ്ങളും രണ്ട് വൃദ്ധകള്‍ ചോക്ലേറ്റ് പെട്ടിയില്‍ സൂക്ഷിച്ച് വച്ചിരിക്കുന്ന പഴയ ഫോട്ടോകളും മാത്രമാണ് അവന് കണ്ടെത്താനാകുന്നത്. പക്ഷെ അവന്റെ കൂട്ടുകാരി നൈമയ്കാകട്ടെ സ്വദേശം സമ്മാനിയ്ക്കുന്നത് അപരിചിതത്വം മാത്രം.

എക്സില്‍സ് ശ്രദ്ധേയമാകുന്നത് വൈകാരിക ഭാവങ്ങളുടെ നഗ്നമായ ആവിഷ്കാരം കൊണ്ട് കൂടിയാണ്. പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുമ്പോള്‍ത്തന്നെ പൂര്‍ണ്ണമായും സ്വതന്ത്രരായ രണ്ട് കഥാപാത്രങ്ങളെ ഇത്ര മനോഹരമായി ചിത്രീകരിക്കാമെന്ന് സംവിധായകന്‍ കാണിച്ചു തരുന്നു. ഹൊമാന്‍ ദ്യുഹിസും (Romain Duris) ലുബ്ന അസബലുമാണ് (Lubna Azabal) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദ്യുഹിസിന്റെ അസാമാന്യ അഭിനയപ്രതിഭ gadjo dilo, the beat that my heart skipped തുടങ്ങിയ സിനിമകളില്‍ നമ്മള്‍ കണ്ടതാണ്. ഇതിലും മനോഹരമായിത്തനെ തന്റെ വേഷം ദ്യുഹിസ് അവതരിപ്പിച്ചിരിക്കുന്നു. അസബലും ഒട്ടും മോശമായില്ല. അവരുടെ പാരഡൈസ് നൗ മാത്രമേ ഇതിനു മുന്‍പ് ഞാന്‍ കണ്ടിട്ടുള്ളൂ. അതിനെ അപേക്ഷിച്ച് ഇതിലവര്‍ വളരെ വളരെ സുന്ദരിയായി തോന്നി. എടുത്ത് പറയാനുള്ള മറ്റൊരു ഘടകം യാത്ര ചിത്രീകരിച്ചിരിക്കുന്ന രീതിയുടെ ഒതുക്കവും ലാളിത്യവും ഭംഗിയുമാണ്. പ്രകൃതി വശ്യമായും വന്യമായും ഭീകരരൂപിയായും പ്രത്യക്ഷപ്പെടുന്നു.

എല്ലാ ഗാറ്റ്ലിഫ് സിനിമകളെയും പോലെ സംഗീതമാണീ സിനിമയുടെയും നട്ടെല്ല്. സിനിമ തുടങ്ങുന്നതും തീരുന്നതും സംഗീതത്തില്‍ തന്നെ. ഇലക്ട്രോണിക് സംഗീതവും നാടോടി ഗാനങ്ങളും വാദ്യോപകരണങ്ങളും ഇടകലര്‍ത്തി ഉപയോഗിച്ചിരിക്കുന്നു. സിനിമ പുരോഗമിക്കുന്നതിനനുസരിച്ച് സംഗീതത്തിന്റെ ഭാവം മാറുന്നു. പോകെ പോകെ അതു കൂടുതല്‍ primitive ആയി മാറുന്നു. ഒരു കലാശക്കൊട്ടെന്നോണം പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള അവസാന സീനില്‍ സൂഫി സംഗീതം നിറയുന്നു. ഇത്ര അപാരമായ സംവേദനശേഷിയുള്ള ഒരു സീന്‍ ഞാനിതുവരെ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. അവര്‍ണ്ണനീയമായ അനുഭവം. spoiler ആകുമെന്നതിനാല്‍ അതിനേപ്പറ്റി കൂടുതല്‍ പറയാന്‍ വയ്യ.

തന്റെ വയലിന്‍ ഒരു കോണ്‍ക്രീറ്റ് ഭിത്തി തുരന്ന് അതിനകത്ത് വച്ച് സിമന്റ് ചേര്‍ത്തടച്ചിട്ടാണ് സാനോ തന്റെ യാത്ര തുടങ്ങുന്നത്. ഇതുപോലെ മറക്കാനിടയില്ലാത്ത പല ഷോട്ടുകളും സമ്മാനിക്കും ഈ ചിത്രം. ചിത്രമവസാനിക്കുന്നത് തന്റെ അപ്പൂപ്പന്റെ കുഴിമാടത്തിന്റെ തലയ്കല്‍ നാട്ടിയ കുരിശില്‍ തന്റെ വാക്മാന്റെ ഹെഡ്ഫോണ്‍ ചേര്‍ത്ത് വച്ചിട്ട് തിരിഞ്ഞു നടക്കുന്ന സാനോയുടെയും നൈമയുടെയും ദൃശ്യത്തോടെയാണ്. വാക്മാന്‍ പാടുന്നു:
"ഒരു വിവരവുമറിയാതെ നാം ഏകാന്തരായിരുന്നു,
നമ്മുടെ പൂന്തോട്ടത്തിലെ മുല്ലയുടെ ഗന്ധം
നാം മറന്നു പോയിരിക്കുന്നു,
കുറേശ്ശെ കുറേശ്ശെയായി നമ്മുടെയും നമ്മുടെ അമ്മമാരുടെയും
ഭാഷയും നാം മറന്നു പോയിരിക്കുന്നു,
എങ്ങനെയാണ് നാം നമ്മുടെ വേദനകള്‍ പാടുക..."
ബാള്‍ക്കന്‍ യുദ്ധങ്ങളുടെ സിനിമാക്കാഴ്ച്ചകള്‍: ഭാഗം 2

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത് pretty village pretty flame നെ പറ്റിയായിരുന്നല്ലോ. യുദ്ധമുഖത്തെ സംഭവങ്ങളെപ്പറ്റിയാണ് അത് പ്രധാനമായും പ്രതിപാദിച്ചിരുന്നത്. ആധുനിക യുഗോസ്ലാവിയയുടെ ചരിത്രം പ്രമേയമാക്കിയ ഒരു സിനിമയയാണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്.
എമിര്‍ കുസ്തുറിത്സ എന്ന സംവിധായകന് പ്രത്യേകിച്ചൊരു ആമുഖമാവശ്യമുണ്ട് എന്ന് തോന്നുന്നില്ല. Black Cat White Cat, Arizona Dream, Life is A Miracle തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണദ്ദേഹം. അദ്ദേഹത്തിന്റെ 1995ല്‍ പുറത്തിറങ്ങിയ Underground എന്ന സിനിമയുടെ പ്രമേയം രണ്ടാംലോക മഹായുദ്ധം മുതല്‍ ബാള്‍ക്കന്‍ യുദ്ധങ്ങള്‍ വരെയുള്ള യുഗോസ്ലാവിയയുടെ ചരിത്രമാണ്.
pretty village pretty flame ലേത് പോലെ അണ്ടര്‍ഗ്രൗണ്ടും രണ്ട് സുഹ്രുത്തുക്കളുടെ കഥയാണ് പറയുന്നത്. ഇത്തവണ രണ്ട് പേരും സെര്‍ബുകള്, ബ്ലാക്കിയും മാര്‍ക്കോയും‍. ചില്ലറ മോഷണമൊക്കെ നടത്തി ജീവിക്കുന്നവര്‍. എന്നു പറഞ്ഞാല്‍ അത്ര ചെറിയ മോഷണമൊന്നുമല്ല, രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോള്‍ ജര്‍മ്മങ്കാരുടെ ആയുധങ്ങള്‍ അടിച്ചുമാറ്റി കമ്മ്യൂണിസ്റ്റ്കാര്‍ക്ക് വില്ക്കുന്നതു പോലെയുള്ള 'ചെറിയ ചെറിയ വിനോദങ്ങള്‍'. രണ്ടുപേരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തതിന്റെ ആഘോഷത്തോടെയാണ് സിനിമ തുടങ്ങുന്നത്. ബ്ലാക്കിയുടെ സ്വന്തം ബാന്‍ഡ് സംഗീതമാലപിച്ച് കൊണ്ട് അയാള്‍ സഞ്ചരിക്കുന്ന കുതിരവണ്ടിയുടെ പുറകെ പായുന്നതാണ് ഓപ്പണിങ് സീന്‍.

യുദ്ധസാമഗ്രികളുമായി വരുന്ന ഒരു ജര്‍മ്മന്‍ ട്രയിന്‍ കൊള്ളയടിക്കുന്നതോടെ ഇവര്‍ക്കു വേണ്ടി ജര്‍മ്മന്‍കാര്‍ തിരച്ചിലാരംഭിക്കുന്നു. ജര്‍മ്മന്‍ പട്ടാളത്തിന്റെ കണ്ണുവെട്ടിക്കുന്നതിനായി ബ്ലാക്കിയും മാര്‍ക്കോയും പരിവാരങ്ങളും ബ്ലാക്കിയുടെ അപ്പൂപ്പന്റെ വീടിന്റെ ബേസ്മെന്റില്‍ ഒളിക്കുന്നു. ബ്ലാക്കിയെയും മറ്റുള്ളവരെയും മാര്‍ക്കോ സമര്‍ത്ഥമായി കബളിപ്പിച്ച് ആ നിലവറയില്‍ വര്‍ഷങ്ങളോളം അടച്ചിടുന്നു.
ഈ സമയത്ത് പുറംലോകത്താകട്ടെ സ്ഥിതിഗതികള്‍ ആകെ മാറിമറിയുന്നു. രണ്ടാംലോക മഹായുദ്ധം അവസാനിക്കുന്നു, മാര്‍ഷല്‍ തിത്തോയുടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലവില്‍ വരുന്നു. സഖാവ് മാര്‍ക്കോ ഇപ്പോള്‍ മന്ത്രിയാണ്. ബ്ലാക്കിയാകട്ടെ തന്റെ അണ്ടര്‍ഗ്രൗണ്ട് ലോകത്തില്‍ ഇപ്പോഴും നാസികളെ പ്രതിരോധിക്കുന്നതിനാവശ്യമായ ആയുധങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. ഈ അധോലോക-ആയുധനിര്‍മ്മാണ-സഖാക്കള്‍ പുറത്തെത്തുന്നതും മറ്റുമാണ് തുടര്‍ന്നുള്ള കഥ.
സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം നതാലിയ എന്ന നാടകനടിയാണ്. തികച്ചും അവസരവാദിയായ അവള്‍ ആദ്യം ബ്ലാക്കിയയെയും പിന്നീട് ഒരു ജര്‍മ്മന്‍ പട്ടാളക്കാരനെയും പാട്ടിലാക്കിയതിനു ശേഷം മാര്‍ക്കോയുടെ ഭാര്യയാകുന്നു. മാര്‍ക്കോയുടെ വഞ്ചനയ്ക്ക് സഹായം ചെയ്തു കൊടുക്കുന്നതും നതാലിയ തന്നെ. മാര്‍ക്കോയുടെ സഹോദരനായ ഇവാനും അയാള്‍ ഓമനിച്ച് വളര്‍ത്തുന്ന ഒരു കുരങ്ങനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങള്‍. സിനിമയുടെ തുടക്കത്തില്‍ നാസികള്‍ മാര്‍ക്കോയുടെയും ബ്ലാക്കിയുടെയും പട്ടണം ആക്രമിക്കുന്നതിന്റെ വിശദമായ ദ്രുശ്യങ്ങള്‍ കാണിക്കുന്നുണ്ട്. ബോംബാക്രമണത്തില്‍ ഇവാന്‍ നടത്തിപ്പുകാരനായ മ്രുഗശാല തകരുകയും വന്യജീവികള്‍ തെരുവിലിറങ്ങുകയും ചെയ്യുന്നു. ഈ സമയം ബ്ലാക്കിയാകട്ടെ ഭക്ഷണം ആസ്വദിച്ച് കഴിച്ചു കൊണ്ടിരിക്കുകയാണ്. ഗര്‍ഭിണിയായ ഭാര്യയുടെ നിലവിളിയോ ബോംബിന്റെ കാതടപ്പിക്കുന്ന ഒച്ചയോ ഒന്നും അയാളെ അലോസരപ്പെടുത്തുന്നില്ല. എന്നാല്‍ ജാനലയ്കല്‍ വച്ചിരുന്ന തന്റെ ഷൂ ഒരു ആന (നേരത്തെ മ്രുഗശാലയില്‍ നിന്ന് രക്ഷപ്പെട്ടതാണിവന്‍) വന്നെടുത്തു കൊണ്ടു പോകുമ്പോള്‍ അയാള്‍ കോപാക്രാന്തനാകുന്നു. ആനയെ "തടിയന്‍ കുതിരേ" എന്നു വിളിച്ചാണയാള്‍ തന്റെ ദേഷ്യം തീര്‍ക്കുന്നത്. സമാനമായ ദ്രുശ്യങ്ങളാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ കറുത്ത ഹാസ്യം നിറഞ്ഞു നില്‍ക്കുന്ന സിനിമയാണിത്.
സിനിമയുടെ കേന്ദ്രബിംബം എന്നത് ബ്ലാക്കിയും കൂട്ടരും ജീവിക്കുന്ന അധോലോകമാണ്. പുറംലോകത്ത് നടക്കുന്നതെന്തന്നറിയാതെ ഇല്ലാത്ത ശത്രുവിനു വേണ്ടി പടയൊരുക്കം നടത്തുകയാണവര്‍. മാര്‍ക്കോ കൊടുക്കുന്ന നായത്തീറ്റ തിന്നാണവര്‍ കഴിയുന്നത് എന്നാലവര്‍ വിശ്വസിക്കുന്നത് പുറത്ത് നടക്കുന്ന യുദ്ധത്തില്‍ നിന്ന്‍ സുരക്ഷിതരായി സുഖജീവിതം നയിക്കുകയാണ് തങ്ങളെന്നാണ്. വിചിത്രമായ തരത്തില്‍ സോഷ്യലിസം നിലനില്‍ക്കുന്ന ഒരു സമൂഹം കൂടിയാണത്, കുട്ടികള്‍ പോലും ആരുടെയും സ്വന്തമല്ല മറിച്ച് എല്ലാവരുടെയുമാണ്. കമ്മ്യുണിസ്റ്റ് ഭരണകാലത്തെ യുഗൊസ്ലാവിയന്‍ സമൂഹം തന്നെയാണ് ഈ അധോലോകം പ്രതിനിധാനം ചെയ്യുന്നത്. അവസാനം ഇവാന്റെ കുരങ്ങനാല്‍ മോചിക്കപ്പെട്ട് പുറത്ത് എത്തുമ്പോഴും യുദ്ധം തന്നെയാണ് അവര്‍ക്ക് നേരിടേണ്ടി വരുന്നത്. ഇത്തവണ ശത്രു നാസികളല്ല മറിച്ച് സ്വന്തം സഹോദരങ്ങളാണ് എന്നു മാത്രം. സിനിമയുടെ അന്ത്യത്തില്‍ മാര്‍ക്കോ പറയുന്നു "ഒരാള്‍ സ്വന്തം സഹോദരനെക്കൊല്ലുമ്പോഴാണ് യഥാര്‍ത്ഥ യുദ്ധം ഉണ്ടാകുന്നത്". സിനിമയുടെ സന്ദേശവും അതു തന്നെ.
95 ലെ പാം ദോര്‍ പുരസ്കാരം ഈ സിനിമയ്കായിരുന്നു. പലരില്‍ നിന്നും നിശിതവിമര്‍ശനവും underground ന് നേരിടേണ്ടി വന്നു. pretty village pretty flame നെപ്പോലെ ഇതിനെതിരെയും സെര്‍ബ് പ്രൊപ്പഗാണ്ടപ്പടം എന്ന ആരോപണം ഉണ്ടായി. 2 മണിക്കൂര്‍ 47 മിനിറ്റാണ് ഈ സിനിമയുടെ ദൈര്‍ഘ്യം. താരതമ്യേന നീളം കൂടുതലാണെങ്കിലും വളരെ ഡൈനാമിക് ആയ സിനിമയാണിത്. ഓരോ സീനിലും ഊര്‍ജ്ജസ്വലത നിലനിര്‍ത്താന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്ലസ് പോയ്ന്റ്. ചടുലമായ താളത്തോടു കൂടിയ ഒരു കോമാളി നാടകം പോലെയാണിത്. എങ്കിലും അവസാനം ബാക്കിയകുന്നത് ദു:ഖം തന്നെയായിരിക്കും. എടുത്ത് പറയേണ്ട മറ്റൊന്ന് ചിത്രത്തില്‍ ഉടനീളം ഉപയോഗിച്ചിരിക്കുന്ന ജിപ്സി സംഗീതമാണ്. ബ്ലാക്കിയുടെ സ്വകാര്യ ബാന്‍ഡ് വാദ്യക്കാരാണ് സിനിമയില്‍ ഇതിന്റെ ഉറവിടം. ബ്ലാക്കി പോകുന്നിടത്തെല്ലാം (മൂത്രമൊഴിക്കുമ്പോള്‍ പോലും) ഈ ഘോഷയാത്ര കൂടെ നടന്ന് സംഗീതം ആലപിക്കുന്നു. സിനിമയില്‍ പലയിടങ്ങളിലായി ഉപയോഗിച്ചിരിക്കുന്ന മറ്റൊരു പാട്ട് രണ്ടാം ലോകമഹായുദ്ധകാലത്ത് റേഡിയോ ബെല്‍ഗ്രേഡ് തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്തിരുന്ന 'ലിലി മാര്‍ലീന്‍' എന്ന ഹിറ്റ് ഗാനമാണ്.

നമ്മുടെയെല്ലാം സ്വത്വത്തിന്റെ ഒരു ഭാഗം ദേശവും ഭാഷയുമൊക്കെയാണെന്നാണെന്റെ വിശ്വാസം. തമ്മിലടിച്ച് പലരാജ്യങ്ങളായി പിരിഞ്ഞു പോകുമ്പോള്‍ ആ തകര്‍ച്ച പ്രതിഫലിക്കുന്നതും വ്യക്തികളുടെ ഉള്ളിലായിരിക്കും. ഇതിന്റെ വ്യാപ്തി ആവിഷ്കരിക്കുന്നതില്‍ കുസ്തുരിത്സ തീര്‍ച്ചയായും വിജയിച്ചിട്ടുണ്ട്.
ഈ സിനിമ കാണുവാന്‍ ആഗ്രഹമുള്ളവര്‍ക്കായി ടൊറന്റ് ഇവിടെ
ബാള്‍ക്കന്‍ യുദ്ധങ്ങളുടെ സിനിമാക്കാഴ്ച്ചകള്‍: ഭാഗം 1


കുറേ മാസങ്ങളായി എഴുതണമെന്നു വിചാരിക്കുന്ന ഒരു പോസ്റ്റാണിത്. പലവിധ അസൗകര്യങ്ങള്‍ കൊണ്ട് എഴുതാന്‍ കഴിഞ്ഞില്ല. ഏതായാലും ഇന്ന് രണ്ടും കല്പിച്ച് എഴുതാന്‍ പോവുകയാണ്.
ഏകദേശം നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് 'സേവിയര്‍' എന്ന സിനിമ കാണുന്നത്. സിനിമ ഒരു നേരമ്പോക്കിനു വേണ്ടി മാത്രം കാണുന്ന സമയം. ഞാന്‍ ഏകദേശം പകുതി തൊട്ടായിരുന്നു ആ പടം കണ്ടു തുടങ്ങിയത്. സിനിമ കഴിഞ്ഞപ്പോള്‍ ഞാന്‍ തരിച്ചിരിക്കുകയായിരുന്നു. ഏകദേശം ഒരു മാസത്തിനു ശേഷം വിരസമായ ഒരു രാത്രിയില്‍ ഹോസ്റ്റലില്‍ വച്ച് കൂട്ടുകാരിയോടൊന്നിച്ച് വീണ്ടും ഇതേ സിനിമ ടിവിയില്‍ കണ്ടു; ഇത്തവണ ആദ്യം മുതല്‍ തന്നെ. രണ്ടാം പ്രാവശ്യം കണ്ടപ്പോഴും ഞെട്ടലിനു യാതൊരു കുറവുമുണ്ടായില്ല.
പിന്നീട് കൂടുതല്‍ ഗൗരവമായി സിനിമ കണ്ടു തുടങ്ങിയ ശേഷം സേവിയറിനേക്കാള്‍ നല്ല പല സിനിമകളും കണ്ടു. പക്ഷെ അതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എപ്പോഴുമുണ്ടായിരുന്നു. ചില വര്‍ഷങ്ങള്‍ക്ക് ശേഷം Pretty Village Pretty Flame എന്ന സിനിമ കണ്ടപ്പോള്‍ സേവിയറിനേക്കുറിച്ച് വീണ്ടും ഓര്‍ത്തു. കാരണം രണ്ടിന്റെയും പ്രതിപാദ്യം ഒന്നു തന്നെയായിരുന്നു: ബാള്‍ക്കന്‍ യുദ്ധം. പിന്നീട് ഇതേ വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളും പുസ്തകങ്ങളും തേടിപ്പിടിക്കാന്‍ തുടങ്ങി. എങ്കില്പിന്നെ അതിനേക്കുറിച്ച് ഒന്നെഴുതാന്‍ ശ്രമിക്കാം എന്ന ചിന്തയുടെ ഫലമാണീ പോസ്റ്റ്.
ചരിത്രം
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം വലിയൊരു പ്രത്യാശയുടെ ഉദയത്തിനു സാക്ഷിയായി.ഏഷ്യയിലും കിഴക്കന്‍ യൂറോപ്പിലുമായി നിരവധി സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകള്‍ നിലവില്‍ വന്നു. ഏകദേശം അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴേക്കും ഈ ഭരണകൂടങ്ങള്‍ പലതും നാമാവശേഷമായിക്കഴിഞ്ഞിരുന്നു. ചിലയിടങ്ങളില്‍ ഈ മാറ്റം സമാധാനപരമായിരുന്നെങ്കിലും പലരാജ്യങ്ങളിലും സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ച രക്തരൂക്ഷിതമായ യുദ്ധങ്ങളിലേക്ക് നയിച്ചു. അവയിലൊന്നാണ് സോഷ്യലിസ്റ്റ് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് യുഗോസ്ലാവിയ.
അതിപുരാതനമായ പാരമ്പര്യത്തിന്റെ അവകാശികളാണ് സ്ലാവ് വംശജര്‍. അനേകം യുദ്ധങ്ങളിലൂടെ കടന്നു പോന്നിട്ടുള്ളതാണിവരുടെ ചരിത്രം. ആദ്യം ഓട്ടോമന്‍ ആക്രമണം. പിന്നീട് നാസികളുടെ കിരാതമായ തേര്‍വാഴ്ച. രണ്ടാം ലോകമഹയുദ്ധത്തിനു ശേഷം പല പല ഗോത്രങ്ങളിലായി പരന്നു കിടന്നിരുന്ന ഇവരെ മാര്‍ഷല്‍ തിത്തോയുടെ നേത്രുത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണം ഒരു രാജ്യം എന്ന കുടക്കീഴിലാക്കി. അങ്ങനെയാണ് സോഷ്യലിസ്റ്റ് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് യുഗോസ്ലാവിയ രൂപം കൊള്ളുന്നത്. തിത്തോയുടെ കാലശേഷം ഫെഡറല്‍ റിപ്പബ്ലിക്കുകള്‍ തമ്മിലുള്ള ബന്ധം വഷളാവുകയും ഓരോ റിപ്പബ്ലിക്കുകളായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. ഓരോ സ്വാതന്ത്ര്യപ്രഖ്യാപനവും ഓരോ യുദ്ധത്തിലേക്ക് നയിച്ചു. സ്ലൊവീനിയ മുതല്‍ കൊസോവോ വരെ. 1991 മുതല്‍ 2008 വരെ. സ്രബ്രനീത്സയില്‍ നടന്നതു പോലെയുള്ള കൂട്ടക്കൊലകള്‍ പലയിടങ്ങളിലും അരങ്ങേറി. ഒരു ജനത വംശഹത്യകളുടേയും കൂട്ടബലാത്സംഗങ്ങളുടേയും ഒരിക്കലും മോചനമില്ലാത്ത ഓര്‍മ്മകളുമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരായി. ഈ യുദ്ധങ്ങളെപ്പറ്റി കൂടുതല്‍ ഇവിടെ വായിക്കാം.
അനേകായിരം മനുഷ്യര്‍ ഒരുമിച്ചു കണ്ട സമത്വം എന്ന മനോഹരസ്വപ്നത്തിന്റെ അത്യന്തം ദു:ഖമയമായ ഈ പര്യവസാനത്തിന് ആരും ഉത്തരവാദികളല്ല. എന്നാല്‍ എല്ലാവരും ഉത്തരവാദികളാണ്. ആരും കുറ്റക്കാരുമല്ല എന്നാല്‍ എല്ലാവരും കുറ്റക്കാരാണ്. ഈ ദുരന്തത്തിനൊപ്പം നടന്ന കുറേ നല്ല സിനിമകളുണ്ട്. അവയില്‍ ചിലതിനേപ്പറ്റിയാണ് ഈ പോസ്റ്റ്.
http://upload.wikimedia.org/wikipedia/en/b/b6/Former_Yugoslavia_wartime_animation_92-95.gif
courtesy: wiki (click for better resolution)

Pretty Village Pretty Flame


സ്രദാന്‍ ദ്രഗോയെവിച്ച് സംവിധാനം ചെയ്ത 1996 ല്‍ പുറത്തിറങ്ങിയ സിനിമ. ഇതിന്റെ ഒറിജിനല്‍ ടൈറ്റിലായ Lepa Sela Lepo Gore യുടെ ശരിയായ വിവര്‍ത്തനം മനോഹരമായ ഗ്രാമങ്ങള്‍ മനോഹരമായി കത്തുന്നു എന്നാണ്. ഈ സിനിമയെപ്പറ്റി 'ബോസ്നിയന്‍ യുദ്ധത്തിന്റെ സെര്‍ബ് ഭാഷ്യം' എന്ന് ഒറ്റ വാചകത്തില്‍ പറയാമെങ്കിലും ഇത് കൈകാര്യം ചെയ്തിരിക്കുന്ന രീതി അത്ര ലളിതമാണെന്നു തോന്നുന്നില്ല.
ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്, അപൂര്‍വ്വം ചില സിനിമകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, സമീപകാലത്തൊന്നും ലോകനിലവാരത്തിനൊപ്പം നില്‍ക്കുന്ന നല്ല സിനിമകള്‍ നമുക്ക് ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന്. ഒരു ജനത എന്ന നിലയ്ക് തീക്ഷ്ണമായ അനുഭവങ്ങളുടെ അഭാവമായിരിക്കാം ഒരു കാരണം. (അതോ ഉണ്ടായിട്ടും അതിനെപ്പറ്റി വേവലാതിപ്പെടാത്തതു കൊണ്ടോ?) തീവ്രമായ അനുഭവങ്ങളില്‍ നിന്ന് നല്ല സിനിമകളുണ്ടാവുന്നു എന്നതിനൊരുദാഹരണമാണീ സിനിമ.
ബാള്‍ക്കന്‍ യുദ്ധങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം മാത്രുഭൂമി പത്രത്തില്‍ വന്നിരുന്ന വാര്‍ത്തകളെപ്പറ്റിയുള്ള അവ്യക്തമായ ചില ഓര്‍മ്മകളായിരുന്നു. എവിടെയോ നടക്കുന്ന യുദ്ധത്തെപ്പറ്റി, രാവിലെ ഉറക്കച്ചടവോടെ അലസമായി വായിച്ചിരുന്ന വാര്‍ത്തകള്‍. ലോകത്തിന്റെ ശാന്തമായ ഒരു കോണിലിരുന്ന് ഞാനാ വാര്‍ത്തകള്‍ വായിച്ചിരുന്നപ്പോള്‍ യുദ്ധമുഖത്ത് എന്തു നടക്കുകയായിരുന്നു എന്നു കാണിച്ചു തരുന്നു Pretty Village Pretty Flame.
എതിര്‍ചേരികളിലായി യുദ്ധം ചെയ്യേണ്ടി വരുന്ന രണ്ട് സുഹ്രുത്തുക്കളുടെ കഥയാണ് Pretty Village Pretty Flame. ഒരുമിച്ച് വളര്‍ന്നവര്‍, ഒരുമിച്ച് ജീവിതം ആഘോഷിച്ചവര്‍. ഒരാള്‍ സെര്‍ബായ മിലനും മറ്റേയാള്‍ ബോസ്നിയാക് ഹലീലും. ബോസ്നിയയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇരുവരും രണ്ട് ചേരികളിലായി. മിലന്റെ സംഘം ബോസ്നിയന്‍ പട്ടാളക്കാരാല്‍ വലയം ചെയ്യപ്പെട്ട് തന്റെ ഗ്രാമത്തിലെ ഒരു തുരങ്കത്തില്‍ അകപ്പെടുന്നു. ഏകദേശം ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന അതിജീവനത്തിനായുള്ള പോരാട്ടവും മിലന്റെ ഓര്‍മ്മകളുമൊക്കെയാണ് തുടര്‍ന്നുള്ള സിനിമ.
പല പല അടരുകളായി പരന്നു കിടക്കുന്ന സങ്കീര്‍ണ്ണമായ ഘടനയാണീ സിനിമയ്ക്ക്. സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും മിലന്‍ അകപ്പെടുന്ന 'സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും തുരങ്ക'ത്തിന്റെ ഉദ്ഘാടന ദ്രുശ്യത്തോടെയാണ്. 1971 ല്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ഷാഗ്രെബിനെയും (ഇപ്പോഴത്തെ ക്രൊയേഷ്യന്‍ തലസ്ഥാനം) ബെല്‍ഗ്രേഡിനെയും (ഇപ്പോഴത്തെ സെര്‍ബിയന്‍ തലസ്ഥാനം) തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ തുരങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടു കൂടിയാണ് സിനിമ തുടങ്ങുന്നത്. എന്നാല്‍ ഇതിന്റെ നിര്‍മ്മാണം ഒരിക്കലും പൂര്‍ത്തിയാവുന്നില്ല. കുട്ടികളായിരിക്കുമ്പോള്‍ മിലനും ഹലീലും ഇതിനകത്ത് ഒരു ഭൂതമുണ്ടെന്നു ഭയപ്പെട്ടിരുന്നു. അര്‍ത്ഥഗര്‍ഭമാംവിധം ഈ തുരങ്കത്തിന്റെ പേരു സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും തുരങ്കം എന്നാണ്. (യുഗോസ്ലാവിയന്‍ കമ്മ്യൂണിസ്റ്റുകള്‍ ഉയര്‍ത്തിപ്പിടിച്ച ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യമായിരുന്നു സാഹോദര്യവും ഐക്യവും, brotherhood and unity). സിനിമയുടെ മുക്കാല്‍ഭാഗവും നടക്കുന്നത് ഈ തുരങ്കത്തിനുള്ളില്‍ വച്ചാണ്. തുരങ്കം സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാകുന്നതും അങ്ങനെ തന്നെ. ഇങ്ങനെയൊരു ബിംബം കൊണ്ടുവരുന്നതിലൂടെ സംവിധായകന്‍ യുദ്ധത്തിന്റെ കാതലായ കാരണങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരിക്കലും പൂര്‍ത്തീകരിക്കപ്പെടാതെ പോയ സാഹോദര്യവും ഐക്യവും എന്ന സ്വപ്നം. അതിന്റെ നിര്‍മ്മാതാക്കള്‍ പാതിവഴിക്കു വച്ച് ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചു പോയതാണോ ഇതിനെല്ലാം കാരണം?
തുരങ്കത്തില്‍ അകപ്പെടുന്ന മറ്റുള്ളവരുടെ ഓര്‍മ്മകളിലൂടെയും സിനിമ സഞ്ചരിക്കുന്നു. അതിലൊരാള്‍ വെലിമിര്‍ ഷിവോയിനോവിച്ച് അവതരിപ്പിച്ചിരിക്കുന്ന യുഗോസ്ലാവിയന്‍ പീപ്പിള്‍സ് ആര്‍മിയിലെ (JNA) ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. നൂറുകണക്കിന് പാര്‍ട്ടിസാന്‍ സിനിമകളില്‍ നായകനായ നടനാണ് ഷിവോയിനോവിച്ച്. തീര്‍ച്ചയായും അദ്ദേഹത്തെ ഈ റോളിലേക്ക് കാസ്റ്റ് ചെയ്തത് യാദ്രുശ്ചികമായിരിക്കില്ല. അദ്ദേഹത്തിന്റെ കഥാപാത്രം കമ്മ്യൂണിസത്തില്‍ വിശ്വാസമില്ലാത്ത പുതിയ തലമുറയെ കുറ്റപ്പെടുത്തുമ്പോള്‍ മറ്റൊരു കഥാപാത്രം അതിനു മറുപടി കൊടുക്കുന്നതിങ്ങനെയാണ്: "...നമ്മള്‍ കത്തിച്ച ഒരു വീടെങ്കിലും അല്ലെങ്കില്‍ അവര്‍ കത്തിച്ച നമ്മുടെ ഒരു വീടെങ്കിലും സത്യസന്ധമായി സമ്പാദിച്ചതാണെന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അങ്ങനെ ആയിരുന്നെങ്കില്‍ അവ കത്തിക്കാന്‍ ഇത്ര എളുപ്പമായിരിക്കില്ല...." പാര്‍ട്ടിസാന്‍ സിനിമകള്‍ കണ്ടു വളര്‍ന്ന സംവിധായകന്റെ തലമുറ യുദ്ധമെന്ന ഭയാനകതയിലാണ് അവസാനം എത്തിപ്പെടുന്നത്. അന്യോന്യം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാവരും കുറ്റക്കാരാണെന്ന ബോധം അവരെ മഥിക്കുന്നുമുണ്ട്.
മറ്റുള്ളവരുടെ ഓര്‍മ്മകള്‍ വെളിവാക്കുന്നത് അവരില്‍ ഭൂരിഭാഗം പേരും യുദ്ധത്തില്‍ ആകസ്മികമായി എത്തിപ്പെടുന്നവരാണെന്നാണ്. യുദ്ധത്തിന്റെ കാരണങ്ങളെപ്പറ്റിയോ അതിന്റെ ലക്ഷ്യങ്ങളെപ്പറ്റിയോ വ്യക്തമായ ധാരണകളില്ലാതെ അതില്‍ അകപ്പെടുന്നവര്‍. കുട്ടികള്‍ മുതല്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍മാര്‍ വരെ. ഇവര്‍ക്ക് നേരിടേണ്ടി വരുന്നതോ വിവരണാതീതമായ യാതനകളും. യുദ്ധമുഖത്തെ വിഭ്രാമകമായ അവസ്ഥ പല രംഗങ്ങളിലൂടെയും അനാവരണം ചെയ്യപ്പെടുന്നുണ്ടിതില്‍. ദാഹം സഹിക്കാനാവാതെ മൂത്രം കുടിക്കേണ്ടി വരുന്നതും മറ്റും.
സിനിമയിലുടനീളം ശത്രുപക്ഷത്തുള്ള ബോസ്നിയന്‍ പട്ടാളക്കാരുടെ ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്. മിലന്റെ സംഘം യുദ്ധം ചെയ്യുന്നത് അദ്രുശ്യനായ ശത്രുവിനോടാണ്. അതോ സാങ്കല്പികമായ ശത്രുവിനോടോ? വര്‍ഷങ്ങളായി ഒരുമിച്ച് ജീവിച്ചിരുന്നവര്‍ വംശീയതയുടെയും മതത്തിന്റെയും പേരു പറഞ്ഞ് തമ്മിലടിക്കുമ്പോള്‍ അവര്‍ തമ്മിലുള്ള ശത്രുത സാങ്കല്പിക കാരണങ്ങളാലാണുണ്ടായത് എന്ന് പറയുകയാണ് സംവിധായകന്‍. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന പോരാട്ടത്തില്‍ അങ്ങോട്ടുമിങ്ങോട്ടും തമാശ പറഞ്ഞു ചിരിക്കുന്നു പോലുമുണ്ട് ഇരുപക്ഷവും. സിനിമയുടെ അന്ത്യത്തില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെടുന്നു. പുതിയ സമാധാനത്തിന്റെ തുരങ്കത്തിന്റെ ഉദ്ഘാടനരംഗത്തോടെ സിനിമ അവസാനിക്കുന്നു.
ഡേയ്ട്ടണ്‍ സമാധാന കരാര്‍ ഒപ്പു വച്ച് ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. സെര്‍ബിയയില്‍ മാത്രമല്ല ബോസ്നിയയിലും ക്രൊയേഷ്യയിലും സ്ലൊവീനിയയിലും മാസിഡോണിയയിലും ഈ സിനിമ വന്‍വിജയം നേടുകയുണ്ടായി. ശക്തമായ യുദ്ധവിരുദ്ധ വികാരമാണ് ഇതിലൂടെ സംവിധായകന്‍ മുന്നോട്ട് വയ്ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പല കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനവും Pretty Village Pretty Flame ഏറ്റുവാങ്ങി. ഒരു ക്രൊയേഷ്യന്‍ പത്രപ്രവര്‍ത്തകന്‍ ഈ സിനിമയെപ്പറ്റി എഴുതിയത്
"കഴിഞ്ഞ നാലു വര്‍ഷമായി ബോസ്നിയയില്‍ നടന്നതെന്താണെന്നറിയാവുന്നവരെ അപമാനിക്കലാണീ സിനിമ. 1946 ല്‍ ജര്‍മ്മന്‍കാര്‍ രണ്ടാം ലോകമഹായുദ്ധത്തെപ്പറ്റി "we are crazy- that's fucking right! But we are the strongest anyway" എന്ന അടിക്കുറിപ്പോടുകൂടി ഒരു സിനിമ നിര്‍മ്മിച്ചാല്‍ ലോകം എങ്ങനെ പ്രതികരിക്കും എന്നു ചിന്തിച്ച് നോക്കൂ" എന്നാണ്. സെര്‍ബുകള്‍ ബോസ്നിയയില്‍ നടത്തിയ വംശഹത്യയും അവര്‍ നിര്‍മ്മിച്ച ബലാത്സംഗ ക്യാമ്പുകളും സാരയെവോ നഗരത്തിന്റെ വര്‍ഷങ്ങളോളം നീണ്ട ഉപരോധവുമൊന്നും അത്ര പെട്ടെന്ന് വിസ്മരിക്കപ്പെടില്ല (എതിര്‍ചേരിയും മാലാഖമാരായിരുന്നില്ലെങ്കിലും) എന്നിരിക്കെ ഇത്തരം പ്രതികരണങ്ങള്‍ സ്വാഭാവികം തന്നെയാണ്. ചില മുറിവുകള്‍ ഒരിക്കലുമുണങ്ങില്ല.